നിരക്കു വര്‍ധന: ബസുടമകളുടെ ആവശ്യം അന്യായമെന്നു വാദം!!!


കൊച്ചി • ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ ബസ്‌ ചാര്‍ജ്‌ കൂട്ടണമെന്ന ബസ്‌ ഉടമകളുടെ ആവശ്യം അനാവശ്യമാണെന്നു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ചൂണ്ടിക്കാട്ടി.

മിനിമം ചാര്‍ജ്‌ ഏഴു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക്‌ 70 പൈസയാക്കുക, വിദ്യാര്‍ഥികളു ടെ കണ്‍സഷന്‍ യഥാര്‍ഥ നിരക്കിന്റെ പകുതിയാക്കുക എന്നീ ആവശ്യങ്ങളാണു ബസ്‌ ഉടമകള്‍ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്‌.

എന്നാല്‍, 2011 ഓഗസ്‌റ്റില്‍ നടപ്പാക്കിയ  ചാര്‍ജ്‌ വര്‍ധനയിലൂടെ കിലോമീറ്ററിന്‌ അഞ്ചു രൂപയോളം അധിക ലാഭം ലഭിച്ചിരുന്നതു മറച്ചുവച്ചാണ്‌ ബസുടമകള്‍ നഷ്‌ടക്കണക്കു നിരത്തുന്നതെന്നു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ കുറ്റപ്പെടുത്തി. ചാര്‍ജ്‌ വര്‍ധനവിനെത്തുടര്‍ന്ന്‌ ഒരു ബസിനു 1000 രൂപ മുതല്‍ 1500 രൂപയുടെ വരെ അധിക വരുമാനം ലഭിച്ചു. ഇപ്പോഴത്തെ ഡീസല്‍ വിലവര്‍ധനയുടെ പേരിലുണ്ടായ അധികച്ചെലവാകട്ടെ കിലോമീറ്ററിന്‌ ഒന്നര രൂപ മാത്രമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

    ബസ്‌ ചാര്‍ജ്‌ വര്‍ധന ഇന്നു

 മന്ത്രിതല യോഗം ചര്‍ച്ച ചെയ്യും.!

നാറ്റ്‌പാക്‌ 2011 സെപ്‌റ്റംബറില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കണക്കുകള്‍ അനുസരിച്ച്‌ ഓര്‍ഡിനറി ബസിന്‌ 28.84 രൂപയും ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസിനു 23.31 രൂപയുമാണ്‌ ഒരു കിലോമീറ്റര്‍ ഓടാനുള്ള പ്രവര്‍ത്തന ചെലവ്‌. ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകള്‍ ദിവസം 400– 500 കിലോമീറ്റര്‍ ഓടുമ്പോള്‍ ഓര്‍ഡിനറി ബസുകള്‍ 250–300 കിലോമീറ്റര്‍ മാത്രമാണ്‌ ഓടുന്നത്‌. ഡീസല്‍ വില വര്‍ധന മൂലം ഓര്‍ഡിനറി ബസുകള്‍ക്കു കിലോമീറ്ററിന്‌ 1.43 രൂപയും ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകള്‍ക്ക്‌ 1.11 രൂപയുമാണ്‌ അധികച്ചെലവു വരുന്നത്‌.

കഴിഞ്ഞ വര്‍ഷം അഞ്ചു രൂപയോളം കിലോമീറ്ററിന്‌ അധിക ലാഭം ലഭിച്ചിടത്താണ്‌ ഡീസല്‍ വില വര്‍ധന മൂലം ഒന്നര രൂപയ്ക്കു താഴെ അധികച്ചെലവു വന്നിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ബസ്‌ ചാര്‍ജ്‌ വര്‍ധനയില്‍ ‘ഫിക്‌സഡ്‌ കോസ്‌റ്റ്‌ ഏര്‍പ്പെടുത്തിയതിനെതിരെ തങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ്‌ തീര്‍പ്പാകും മുന്‍പു പുതിയ നിരക്കു വര്‍ധന സംബന്ധിച്ചു ചര്‍ച്ച നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്നു സംഘടനാ നേതാക്കള്‍ പറഞ്ഞു.

മിനിമം ചാര്‍ജ്‌ ഏഴു രൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിച്ചാല്‍ അടുത്ത ഫെയര്‍ സ്‌റ്റേജ്‌ ഒന്‍പതു രൂപയെങ്കിലുമായി നിശ്‌ചയിക്കേണ്ടി വരും. അഞ്ചു കിലോമീറ്ററിനു ശേഷം 7.5 കിലോമീറ്ററിലാണ്‌ അടുത്ത ഫെയര്‍ സ്‌റ്റേജ്‌. ബസുടമകളുടെ ആവശ്യം അതേപടി അംഗീകരിച്ചാല്‍ ഏഴര കിലോമീറ്ററിന്‌ 9.50 രൂപ നല്‍കേണ്ടി വരും. നിലവില്‍ ഇത്‌ ആറു രൂപയാണ്‌..

No comments:

Post a Comment